ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ വിഷയത്തിൽ മോദി സർക്കാരിനെതിരേ രൂക്ഷവിമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കരാറിലൂടെ ഇന്ത്യൻ കർഷകരെ അമേരിക്കയ്ക്ക് വിറ്റിരിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ഇന്ത്യൻ കാർഷികരംഗത്ത് ദീർഘകാലാടിസ്ഥാനത്തിൽ മറ്റൊരു രാജ്യത്തിന് ആധിപത്യം സ്ഥാപിക്കാൻ അനുവദിക്കുകയാണോയെന്നു രാഹുൽ ചോദിച്ചു.
യുഎസ് കരാറിന്റെ പേരിൽ ഇന്ത്യൻ കർഷകരെ വഞ്ചിക്കുന്നതിന് നമ്മൾ സാക്ഷ്യംവഹിക്കുകയാണ്. ഡ്രൈ ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് (ഡിഡിജി) ഇറക്കുമതി ചെയ്യുന്നതിന്റെ അർഥമെന്താണെന്ന് രാഹുൽ ചോദിച്ചു. ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം (ജനിതകമാറ്റം വരുത്തിയ) വിത്തുകളിൽനിന്നുള്ള അമേരിക്കൻ ധാന്യത്തിൽനിന്നു നിർമിച്ച ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ് നൽകുമെന്നാണോ ഇതിനർഥം? ഇത് നമ്മുടെ ക്ഷീരകർഷകരെ യുഎസ് കാർഷിക വ്യവസായത്തിന്റെ ആശ്രിതരാക്കില്ലേ? ജിഎം സോയാ എണ്ണ ഇറക്കുമതി ചെയ്യാൻ അനുവദിച്ചാൽ, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി രാജ്യത്തുടനീളമുള്ള സോയാ കർഷകരിൽ അതിന്റെ പ്രത്യാഘാതം എന്തായിരിക്കും? ഇനിയൊരു വിലയിടിവ് അവർ എങ്ങനെ നേരിടും? -രാഹുൽ ചോദിച്ചു.
കാലക്രമേണ അമേരിക്കൻ പയർവർഗങ്ങൾക്കും മറ്റ് വിളകൾക്കും ഇന്ത്യൻ വിപണി തുറന്നുകൊടുക്കാനുള്ള സമ്മർദത്തെയാണോ ഇത് സൂചിപ്പിക്കുന്നത്? ‘വാണിജ്യേതര തടസങ്ങൾ’ നീക്കം ചെയ്യുക എന്നതിന്റെ അർഥമെന്താണ്? ഭാവിയിൽ ഇന്ത്യ ജിഎം വിളകളോടുള്ള നിലപാടിൽ അയവുവരുത്തുമെന്നാണോ? ഒരിക്കൽ വാതിൽ തുറന്നാൽ, ഓരോ വർഷവും അത് കൂടുതൽ തുറക്കാൻ പ്രയാസമുണ്ടാകില്ല. ഇത് ഇന്നത്തെ കാര്യം മാത്രമല്ല. ഭാവിയെക്കുറിച്ചു കൂടിയാണ്. ഇന്ത്യയുടെ കാർഷിക വ്യവസായത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ മറ്റൊരു രാജ്യത്തിനു പിടിമുറുക്കാൻ അനുവദിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
ചരിത്ര നേട്ടം: മോദി
ന്യൂഡൽഹി: 38 രാജ്യങ്ങളുമായി ഒപ്പുവച്ച വ്യാപാര കരാറുകൾ ഇന്ത്യയുടെ വ്യാപാര ചരിത്രത്തിൽ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ കോർപറേറ്റ് മേഖല കൂടുതൽ നിക്ഷേപം നടത്തണമെന്ന് വാർത്താ ഏജൻസിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ മോദി ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ മോദി പ്രകീർത്തിച്ചു.
ഉറപ്പുള്ള വ്യാപാര കരാറുകൾ യാഥാർഥ്യമാക്കുന്നതിൽ യുപിഎ സർക്കാർ പരാജയപ്പെട്ടുവെന്നു മോദി കുറ്റപ്പെടുത്തി. വിശിഷ്ട് ഭാരതിൽ വനിതകൾ സുപ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായി ഒന്പതു ബജറ്റ് അവതരിപ്പിച്ചത് രാജ്യത്തെ സ്ത്രീകൾക്കു പ്രചോദനമാണ്. ഇത് റിക്കാർഡും അഭിമാനകരമായ നേട്ടവുമാണ്- മോദി പറഞ്ഞു.